ആലപ്പുഴ : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റിനെതിരെ രാഷ്ട്രീയ നീക്കവുമായി ബിജെപി. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘം ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ, അന്വേഷണത്തിലെ സുതാര്യതയെ ബിജെപി ചോദ്യം ചെയ്തു.(Why the arrest in such a hurry, BJP visits Tantri's house in Sabarimala gold theft case)
കേസിൽ ഉൾപ്പെട്ടുവെന്ന് സംശയിക്കുന്ന മൂന്ന് മുൻ ദേവസ്വം മന്ത്രിമാർ പുറത്തുനിൽക്കുമ്പോൾ, തന്ത്രിയെ മാത്രം ഇത്ര വേഗത്തിൽ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സന്ദീപ് വാചസ്പതി ചോദിച്ചു. മന്ത്രിമാരെ കേസിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢാലോചനയാണോ ഇതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡിന്റെ ഭരണപരമായ കാര്യങ്ങളിൽ ഹൈക്കോടതി പ്രതിനിധികൾക്കും മേൽനോട്ട ചുമതലയുള്ളവർക്കും ഉത്തരവാദിത്തമില്ലേ എന്ന് ബിജെപി ചോദിച്ചു. കേസിലെ യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന നിലപാടിൽ മാറ്റമില്ല. എന്നാൽ, ഭരണകൂടം തങ്ങളെ പ്രതിരോധത്തിലാക്കുന്ന മന്ത്രിമാരെ രക്ഷിക്കാൻ തന്ത്രിയെ മറയാക്കുകയാണോ എന്ന് പരിശോധിക്കണം. തന്ത്രിയുടെ കുടുംബവുമായി നടത്തിയത് ഒരു 'സൗഹൃദ സന്ദർശനം' മാത്രമാണെന്നാണ് ബിജെപി ഔദ്യോഗികമായി വിശദീകരിക്കുന്നത്.