പുത്തൻ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിർക്കപ്പെടണം? മന്ത്രി റിയാസിന്റെ പഴയ കുറിപ്പ് കുത്തിപ്പൊക്കി പ്രതിപക്ഷം |Mohammad Riyas

വിദേശ സർവകലാശാല ബിൽ വഴി ഇന്ത്യയിലെ സമ്പന്നരായ വിദ്യാർത്ഥികൾക്ക് ചെലവേറിയ വിദ്യാഭ്യാസം.
P A Muhammad-riyas
Published on

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് 2020-ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പ് കുത്തി പൊക്കി പ്രതിപക്ഷം.

ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്ന തലക്കെട്ടില്‍ ഇതിനെ അക്കമിട്ട് വിമര്‍ശിക്കുന്ന പോസ്റ്റാണ് പ്രതിപക്ഷം ചർച്ചയ്ക്ക് വെച്ചിരിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

പുത്തൻ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിർക്കപ്പെടണം?

വിദ്യാഭ്യാസ കച്ചവടത്തിനും വർഗീയവൽക്കരണത്തിനും കാരണമാകുന്നതോടൊപ്പം രാജ്യത്തിന്റെ

ഫെഡറൽ സ്വഭാവത്തെ ഹനിക്കുന്നതും എന്ന് വിലയിരുത്തപ്പെടുന്നതാണ് പുത്തൻ ദേശീയ വിദ്യാഭ്യാസ നയം.

പുതിയ ദേശീയ വിദ്യാഭ്യാസ നയം

എന്തുകൊണ്ടാണ് എതിർക്കപ്പെടുന്നത്...

ചില കാരണങ്ങൾ.

1. 'നാനാത്വത്തിൽ ഏകത്വം' എന്ന മഹത് ദർശനം ഉയർത്തിപ്പിടിക്കുന്ന വൈവിധ്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിൽ ഓരോ പ്രദേശത്തിന്റെയും സാധ്യതകൾക്കും പരിമിതികൾക്കും അനുസരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് നിലവിൽ പിന്തുടർന്ന് വരുന്നത്. കേന്ദ്രീകൃത വിദ്യാഭ്യാസ രീതിയെക്കാൾ പ്രായോഗികമായ രീതിയാണത്. എന്നാൽ

ഓരോ സംസ്ഥാനങ്ങളും വിദ്യാഭ്യാസ രംഗത്ത് പിന്തുടരുന്ന വ്യത്യസ്ത സമീപനങ്ങളെ പുതിയ നയം അംഗീകരിക്കില്ല.

2. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയിൽ ഇടപെടാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ചുരുക്കുകയും,മെല്ലെ മെല്ലെ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ, ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ഫെഡറലിസത്തിനെതിരാവുകയാണ് പുത്തൻ വിദ്യാഭ്യാസ നയം.

3. കോത്താരി കമ്മീഷൻ മുന്നോട്ടു വച്ച, പത്താം ക്ലാസുവരെ പൊതുപഠനവും തുടർന്ന് രണ്ട് വർഷം വിവിധ സ്ട്രീമുകളായുള്ള +2 പഠനവുമെന്ന അക്കാഡമിക് രീതി കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഫലപ്രദമായി നടന്നു വരുന്നതാണ്. ഈ രീതി ഏകപക്ഷീയമായി ഇല്ലാതാക്കുകയും ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് നോട്ട് നിരോധനം പോലെ ഒരു തുഗ്ലക് പരിഷ്കാരമായി മാറുകയേ ഉള്ളൂ.

4. ഉന്നതപഠനത്തിൽ സർക്കാരിനുള്ള പങ്കിന് ഊന്നൽ നൽകാത്ത ബിൽ M Phil, PhD കോഴ്സുകളിലെ സീറ്റ് വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച് പരാമർശിക്കുന്നില്ലെന്ന് മാത്രമല്ല MPhil കോഴ്സ് തന്നെ എടുത്തുകളയാൻ ശ്രമിക്കുകയാണ്.

5. പുതിയ നയം മുന്നോട്ട് വയ്ക്കുന്ന 'സാമ്പത്തിക സ്വയംഭരണം' എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഉയർത്തിയും ചെലവ് ചുരുക്കിയും തങ്ങളുടെ സാമ്പത്തികാവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്ന രീതിയാണ്. അറിവ് ധനികരുടെ മാത്രം കുത്തകയായി മാറുകയാണിവിടെ ചെയ്യുന്നത്.

6. വിദേശ സർവകലാശാല ബിൽ വഴി ഇന്ത്യയിലെ സമ്പന്നരായ വിദ്യാർത്ഥികൾക്ക് ചെലവേറിയ വിദ്യാഭ്യാസം

ഉറപ്പാക്കുമ്പോൾ പണമില്ലാത്തവർ എന്തുചെയ്യുമെന്ന് ചർച്ച ചെയ്യപ്പെടുന്നില്ല.

7. വിദ്യാർത്ഥികൾ സ്കോളർഷിപ്പില്ലാതെ ദുരിതമനുഭവിക്കുന്ന, പണവിതരണം പ്രവർത്തനരഹിതമായ ഈ മഹാമാരിക്കാലത്തെ മറികടക്കാൻ NEP ഒരു പരിഹാരവു൦ മുന്നോട്ടു വയ്ക്കുന്നില്ല.

8. ചോയ്‌സ് അധിഷ്‌ഠിത ക്രെഡിറ്റ് സംവിധാനം നടപ്പിലാക്കിയ ഇടങ്ങളിലെല്ലാം പരാജയപ്പെട്ട അനുഭവമാണുള്ളത്. അടിസ്ഥാനപരമായി ഒരു വിഷയത്തിന്റെ ആരോഗ്യകരമായ പഠനത്തിന് എതിരാണത്.

9. കോഴ്‌സിനുള്ളിലെ എക്സിറ്റ് പ്ലാനുകൾ പരാജയപ്പെട്ട ഒരു സിസ്റ്റത്തിന്റെ പ്രവർത്തനമാണ് സൂചിപ്പിക്കുന്നത്. അത് എല്ലാവർക്കും പഠിക്കാൻ ഉതകുന്ന ഒരിടം സൃഷ്ടിക്കുന്നില്ല. ഫാൻസി വാക്കുകളിലൂടെ അത് മറയ്ക്കാൻ സാധിക്കില്ല.

10. ഗവേഷണത്തിനായുള്ള നിയന്ത്രണ അതോറിറ്റി ചില പ്രത്യേക വിഷയങ്ങളിലേക്കുള്ള ഗവേഷണ ഗ്രാന്റിലൂടെ, കാവിവൽക്കരണത്തിന് വ്യാപക പ്രേരണ നൽകുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.

11. അവസാനമായി നടപ്പാക്കിയ വിദ്യാഭ്യാസ നയത്തിന്റെ 34 വർഷത്തിനു ശേഷവും, തദ്ദേശീയ സാങ്കേതികവിദ്യ എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ചോ, ഗവേഷണ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുന്നതിനെക്കുറിച്ചോ ഒരു രൂപരേഖയും ബിൽ മുന്നോട്ട് വയ്ക്കുന്നില്ല.

12. സ്വകാര്യ പങ്കാളികൾക്ക് വിദ്യാഭ്യാസരംഗം തുറന്നു നൽകാൻ സഹായകമായ നിർദേശങ്ങളാണ് പുതിയ നയത്തിൽ ഉടനീളമുള്ളത്.

13. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യ സങ്കൽപ്പങ്ങൾ നിരസിക്കുന്നതാണ് പുതിയ നയം.

14. ഉന്നതവിദ്യാഭ്യാസ മേഖലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജാതി വിവേചനങ്ങളെ ഇല്ലാതാക്കാനും, സംവരണ അട്ടിമറി മറികടക്കാനുമുള്ള യാതൊരു നിർദേശവും പുതിയ നയത്തിലില്ല. അരികുവൽകരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രാതിനിധ്യത്തിലെ വലിയ കുറവ് പരിഹരിക്കാനാവശ്യമായ ഇടപെടലുകളും പുതിയ നയത്തിൽ കാണാനാകില്ല.

15. GDP വിഹിതത്തിൽ നിന്നും കേന്ദ്ര ബജറ്റിൽ നിന്നും വിദ്യാഭ്യാസ മേഖലയ്ക്കുള്ള സാമ്പത്തിക നീക്കിവയ്പ്പ് വർദ്ധിപ്പിക്കാനുള്ള യാതൊരു ശുപാർശയും പുതിയ നയത്തിലില്ല.

ഈ നിലയിൽ, ഇതുവരെ തുടർന്നു വന്ന വികേന്ദ്രീകരണ വിദ്യാഭ്യാസ നയത്തിൽ നിന്ന് യാതൊരു മുന്നൊരുക്കവും കൂടാതെ കേന്ദ്രീകരണ നയങ്ങളിലേക്ക് ചുവട് മാറ്റുക വഴി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ ഇതുവരെ ആർജിച്ച നേട്ടങ്ങളെ തകർക്കാൻ കാരണമായേക്കാവുന്ന NEPയെ ഗൗരവമായ വിമർശനത്തിന് വിധേയമാക്കാൻ അക്കാഡമിക് സമൂഹവും ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്.

-പി.എ മുഹമ്മദ് റിയാസ്-

Related Stories

No stories found.
Times Kerala
timeskerala.com