കോട്ടയം: കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുന്നണി മാറ്റം ചർച്ചയാകുമോ എന്ന ചോദ്യത്തിന്, "ഒരിക്കലും തുറക്കാത്ത പുസ്തകം എന്തിന് ചർച്ച ചെയ്യണം" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(Why should it be discussed, asks Jose K Mani on news regarding Kerala Congress M )
സാധാരണയായി മാധ്യമങ്ങളാണ് ഇത്തരം അജണ്ടകൾ കൊണ്ടുവരുന്നത്. മുന്നണി മാറ്റം എന്നത് ഒരിക്കലും തുറക്കാത്ത അധ്യായമാണ്. ഇനി ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കിൽ അത് വായിച്ചിട്ട് അടച്ചോളൂ എന്നും അദ്ദേഹം പരിഹസിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവലോകനം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ, മുന്നണിയുടെ മേഖല തിരിച്ചുള്ള ജാഥകൾ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകളെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് വാതിൽ തുറന്നിട്ടിരിക്കുന്നു എന്ന വാർത്തകളോട് മന്ത്രി റോഷി അഗസ്റ്റിൻ രൂക്ഷമായാണ് പ്രതികരിച്ചത്. യുഡിഎഫ് വാതിൽ തുറന്നിട്ടിട്ടുണ്ടെങ്കിൽ അത് അവരുടെ വിശാലമനസ്കതയാണ്. മുമ്പ് പുറത്താക്കിയവരോട് ഇപ്പോൾ കാണിക്കുന്ന ഈ മനംമാറ്റം അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് മേൽ ആരുടെയും സമ്മർദ്ദമില്ല. കെ.എം. മാണി കാണിച്ചുതന്ന സുദൃഢമായ വഴിയിലൂടെയാണ് പാർട്ടി സഞ്ചരിക്കുന്നത്. ഇതിൽ ആർക്കും സംശയം വേണ്ട. വ്യക്തിഗത പോസ്റ്റുകളേക്കാൾ പാർട്ടിയുടെ ഔദ്യോഗിക നിലപാടാണ് പ്രധാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.