തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ അമരത്ത് ആരിരിക്കുമെന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തി ബിജെപി. മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കണ്ണൂരിൽ ചേരും. ഡിസംബർ 24, 25 തീയതികളിലായി അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.(Who will be the mayor of Thiruvananthapuram? BJP keeps the suspense)
നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ ബിജെപിയിൽ മേയർ സ്ഥാനത്തേക്ക് പ്രധാനമായും രണ്ട് പേരുകളാണ് ഉയർന്നു കേൾക്കുന്നത്. വി വി രാജേഷിനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. മുൻ ഡിജിപി എന്ന നിലയിലുള്ള ഭരണപരിചയം ആർ ശ്രീലേഖയ്ക്ക് അനുകൂല ഘടകമാണ്. എന്നാൽ, സർപ്രൈസ് സ്ഥാനാർത്ഥി വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രകാശ് ജാവ്ദേക്കറും വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടെങ്കിലും ഭരണം പിടിക്കാനൊരുങ്ങുന്ന ബിജെപിയെ നേരിടാൻ എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചു. പുന്നക്കാമുഗൾ കൗൺസിലർ ആർ.പി. ശിവജിയാണ് സിപിഎം സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഡിസംബർ 24-ന് പ്രഖ്യാപിക്കും.
നഗരസഭയിൽ നേരിട്ട കനത്ത പരാജയത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വലിയ വിമർശനം ഉയർന്നു. ഉത്തരവാദിത്തപ്പെട്ടവർ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ഇതിൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും പാർട്ടി വ്യക്തമാക്കി.