കൊച്ചി:കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നത. ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൗൺസിലർമാരെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ സജീവമായതോടെ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി നേതൃത്വം വെല്ലുവിളി നേരിടുകയാണ്.(Who will be the mayor of Kochi? Is the fight in the Congress intensifying?)
മേയർ സ്ഥാനത്തിനായി പ്രധാനമായും മൂന്ന് പേരുകളാണ് ചർച്ചയിലുള്ളത്. ഫോർട്ട് കൊച്ചിയിൽ നിന്ന് വിജയിച്ച ഷൈനി മാത്യുവിനായി എ ഗ്രൂപ്പ് ഒറ്റക്കെട്ടായി രംഗത്തുണ്ട്. നിലവിൽ കൗൺസിലർമാരുടെ പിന്തുണയിൽ ഇവർക്ക് നേരിയ മുൻതൂക്കമുണ്ടെന്നാണ് സൂചന. ദീപ്തി മേരി വർഗീസിൻ്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. പാലാരിവട്ടം ഡിവിഷനിൽ നിന്ന് വിജയിച്ച മിനിമോൾക്കായും ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ളയാളെ മേയറാക്കണമെന്ന് വരാപ്പുഴ അതിരൂപതയുമായി ബന്ധപ്പെട്ട സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ സാമുദായിക സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. തർക്കം പരിഹരിക്കാനായി അഞ്ചു വർഷത്തെ കാലാവധി മൂന്ന് ടേമുകളായി വിഭജിച്ച് നൽകുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ട്.
മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണ്ണായകമായ കോർ കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് നടക്കും. ജില്ലയിലെ മുതിർന്ന നേതാക്കൾ കൗൺസിലർമാരിൽ നിന്ന് അഭിപ്രായം തേടിയ രീതിയിൽ പലർക്കും അമർഷമുണ്ട്. കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ അന്തിമ തീരുമാനം കെ.പി.സി.സിക്ക് വിടും.