കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കൊച്ചി കോർപറേഷൻ മേയറെ തീരുമാനിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകളിലേക്ക് കോൺഗ്രസ് കടക്കുന്നു. മേയർ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് എറണാകുളത്ത് ചേരും. ഇതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ യുഡിഎഫിന്റെ സുപ്രധാന യോഗവും കൊച്ചിയിൽ നടക്കും.(Who will be the Mayor of Kochi? Congress Parliamentary Party meeting today)
കെപിസിസി നിർദ്ദേശപ്രകാരം പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായം യോഗത്തിൽ തേടും. നിലവിൽ പ്രധാന പരിഗണന ദീപ്തി മേരി വർഗീസിനാണ്. മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷമാരായ വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളും സജീവമായി പരിഗണനയിലുണ്ട്.
അഞ്ചു വർഷം ഒരാൾക്ക് തന്നെ നൽകണമോ അതോ രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മിനിമോൾക്കോ ഷൈനി മാത്യുവിനോ അവസരം നൽകണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഡിസംബർ 23-നകം മേയറുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേക്കാൾ 5.3 ശതമാനം വോട്ട് വിഹിതം കൂടുതൽ നേടി നേടിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. നിയമസഭാ മണ്ഡലങ്ങളെ മൂന്നായി തരംതിരിച്ച് ഓരോന്നിനും പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കും. നിലവിൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ചകളും യോഗത്തിലുണ്ടാകും. കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെന്ററിലാണ് യുഡിഎഫ് യോഗം നടക്കുന്നത്.