കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രി സജി ചെറിയാൻ നടത്തിയത് അതീവ ഗുരുതരവും ആപൽക്കരവുമായ പ്രസ്താവനയാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വാക്കുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(What the opposition leader said is the Congress' policy, says Ramesh Chennithala)
കാസർഗോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ എണ്ണവും മതവും പറഞ്ഞ് സജി ചെറിയാൻ നടത്തിയ പരാമർശം സിപിഎമ്മിന്റെ കൃത്യമായ അജണ്ടയാണ്. വിശദീകരണം നൽകുമ്പോഴും പഴയ കാര്യങ്ങൾ തന്നെയാണ് മന്ത്രി ആവർത്തിക്കുന്നത്. പ്രത്യയശാസ്ത്രങ്ങൾ കാറ്റിൽപ്പറത്തി വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം. യുഡിഎഫ് വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി ഭരിക്കുമെന്ന് പറഞ്ഞ എ.കെ. ബാലനെ മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് ഇതിന്റെ തെളിവാണ്.
എൻ.എസ്.എസും എസ്.എൻ.ഡി.പിയും കേരളത്തിന്റെ നവോത്ഥാന മേഖലകളിൽ വലിയ സംഭാവനകൾ നൽകിയവരാണ്. അവർ യോജിച്ചുപോകുന്നതിൽ തെറ്റില്ല. വാക്കുതർക്കങ്ങൾ ഒഴിവാക്കി യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരികയാണ് ലക്ഷ്യം. വർഗീയതയെ എതിർക്കുക എന്നത് കോൺഗ്രസ് നയമാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞത് പാർട്ടിയുടെ നയമാണ്. താനും ഉമ്മൻ ചാണ്ടിയും നേതൃത്വം നൽകിയ കാലത്തും സമുദായ സംഘടനകൾ വിമർശിച്ചിട്ടുണ്ട്, അതെല്ലാം ഉൾക്കൊള്ളുന്നതാണ് കോൺഗ്രസ് രീതി.
"രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ മറ്റാരുണ്ട്" എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചിരി മാത്രമായിരുന്നു ചെന്നിത്തലയുടെ മറുപടി. താൻ എന്നും മതേതര നിലപാടുള്ളയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.