തൃശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം നിർമ്മിച്ചത് സംബന്ധിച്ച് തൃശ്ശൂർ എം.പി. സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും മന്ത്രി ആർ. ബിന്ദു ആരോപിച്ചു. ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറയുന്നത് പച്ചക്കള്ളമാണ് എന്നും മന്ത്രി വ്യക്തമാക്കി.(What Suresh Gopi is saying is a blatant lie, says Minister R Bindu)
നവംബർ ആറിന് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർണമായും സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലാണ് നടന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതിയിൽ 8 കോടി രൂപ, നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ എന്നിങ്ങനെ ആകെ 20 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
സുരേഷ് ഗോപി എം.പി. ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് തന്നെ ഒന്നാം ഘട്ടം പൂർത്തിയാക്കി 2023 ജനുവരി 13-ന് രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചിരുന്നു. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി നവംബർ ആറിന് ഉദ്ഘാടന പരിപാടി നിശ്ചയിച്ചതിന് ശേഷമാണ്, 2025 ഒക്‌ടോബർ 20 രേഖപ്പെടുത്തിയ ഒരു കത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതർക്ക് ലഭിക്കുന്നത്.
ഇത്തരം വ്യാജ പ്രസ്താവനകൾ കേന്ദ്രമന്ത്രി എന്ന പദവിക്ക് ചേരുന്നതല്ലെന്നും, നുണപ്രചാരണങ്ങൾ നടത്തുന്നവർക്ക് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും ഡോ. ആർ. ബിന്ദു കൂട്ടിച്ചേർത്തു.