കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം. പ്രവർത്തകരെ രക്ഷിക്കാൻ ആഭ്യന്തരവകുപ്പ് നടത്തിയ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോടതി. 2015-ൽ പയ്യന്നൂർ രാമന്തളിയിൽ എസ്.ഐ. ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത കേസ് പിൻവലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷ തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് തള്ളി.(What public interest is there in the demand to quash the case, Court strongly criticizes Home Department)
ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. "എന്ത് പൊതുതാൽപര്യമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലുള്ളത്?" - കോടതി ചോദിച്ചു. പ്രതികൾ വിചാരണ നേരിടണം എന്നും കോടതി കർശനമായി നിർദ്ദേശിച്ചു. കേസിൽ 13 സി.പി.എം. പ്രവർത്തകരാണ് പ്രതികളായുള്ളത്.
സി.പി.എം.-എസ്.ഡി.പി.ഐ. സംഘർഷത്തെത്തുടർന്ന് രാമന്തളിയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ആക്രമണം.എസ്.ഐ. ആയിരുന്ന കെ.പി. ഷൈൻ ഉൾപ്പെടെയുള്ളവരുടെ വാഹനം തടഞ്ഞ് വടിവാൾ ഉപയോഗിച്ചാണ് സി.പി.എം. പ്രവർത്തകർ ആക്രമിച്ചത്. സംഘർഷത്തിൽ പോലീസുകാർക്ക് പരിക്കേൽക്കുകയും പോലീസ് വാഹനം തകർക്കപ്പെടുകയും ചെയ്തിരുന്നു.