തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടിക ഈ മാസം തന്നെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.(What is wrong with what Vellapally Natesan says, asks Rajeev Chandrasekhar)
വെള്ളാപ്പള്ളി നടേശൻ ഉയർത്തിയ സമുദായ പ്രശ്നങ്ങളിൽ ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു."തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് വെള്ളാപ്പള്ളി സംസാരിച്ചത്. അതിൽ എന്താണ് തെറ്റുള്ളത്? അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനുവരി 11-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തും. ഇതോടെ ബി.ജെ.പിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. പ്രധാനപ്പെട്ട പൊതുപരിപാടികളിലും സംഘടനാ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിനും കോൺഗ്രസിനുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് രാജീവ് ചന്ദ്രശേഖർ ഉന്നയിച്ചത്.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ഇത് ചർച്ചയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടി ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയമുണ്ട്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ നാടിന്റെ രാഷ്ട്രീയം തീരുമാനിക്കാൻ തുടങ്ങിയാൽ അത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.