തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായികളെയും മതപരിവർത്തനം ആരോപിച്ചു അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സി.എസ്.ഐ സഭ. ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നാഗ്‌പൂരിൽ നടക്കുന്നതെന്ന് സി.എസ്.ഐ മധ്യകേരള ഇടവക ബിഷപ്പ് സാബു മലയിൽ കോശി പ്രതികരിച്ചു.(What is happening in Nagpur is a violation of fundamental rights, says CSI Church on Malayali priest and wife's arrest)
കഴിഞ്ഞ 12 വർഷമായി നാഗ്‌പൂരിലെ കുഗ്രാമങ്ങളിൽ വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും നൽകി വരുന്നവരാണ് വൈദികനായ സുധീറും കുടുംബവും. അവിടുത്തെ ഗ്രാമങ്ങളുടെ വളർച്ചയ്ക്ക് മിഷണറിമാരുടെ പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ക്രിസ്മസുമായി ബന്ധപ്പെട്ട സാധാരണ ആരാധനാ യോഗമാണ് അവിടെ നടന്നത്. നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
ഉപരാഷ്ട്രപതി വിളിച്ചുചേർത്ത യോഗത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ ചർച്ച ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ഈ സംഭവം നടന്നത് എന്നത് ഗൗരവകരമാണ്. സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടി ഇതിൽ നിലപാട് വ്യക്തമാക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.
നാഗ്‌പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം 12 പേർക്കെതിരെയാണ് ഷിംഗോഡി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രാർത്ഥന നടന്ന വീടിന്റെ ഉടമസ്ഥർ, സ്ഥലത്തെ വിശ്വാസികൾ എന്നിവർക്ക് പുറമെ, അറസ്റ്റ് വിവരം അന്വേഷിച്ച് സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും പോലീസ് കേസെടുത്തത് നടപടികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.