പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ മാധ്യമ വാർത്തകൾ തെറ്റാണെന്ന് കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ.
‘എച്ച്’ മാർക്കിൽ ഹൈലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണ്. കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് അതിൽ ഇത്ര കുഴപ്പമെന്ന് എംഎൽഎ ചോദിച്ചു.പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇറങ്ങിയ ഹെലിപ്പാഡിന്റെ കോൺക്രീറ്റ് താഴ്ന്നു. അത് താഴ്ന്നാൽ എന്താ പ്രശ്നം? ഹെലികോപ്റ്റർ ഉയർത്തുന്നതിനു പ്രശ്നമുണ്ടോ? ഇനി കോൺക്രീറ്റ് ഇത്തിരി താഴ്ന്നെന്നു വയ്ക്കുക. ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നതെന്ന് ജനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി. രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു.
എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.