

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. ഈ ഘട്ടത്തിൽ, പെൻഷൻ വാങ്ങുന്നവർക്ക് 3600 രൂപയാണ് കൈയിൽ ലഭിക്കുക. ഈ മാസം വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയും ഒരു ഗഡു കുടിശ്ശികയായ 1600 രൂപയും ചേർത്താണ് ഈ തുക വിതരണം ചെയ്യുന്നത്.(Welfare pension distribution begins in the state)
നേരത്തെ ബാക്കിയുണ്ടായിരുന്ന അഞ്ച് ഗഡു കുടിശ്ശികയും ഈ വിതരണത്തോടെ തീർത്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും ലോട്ടറി അടിച്ചല്ല പ്രഖ്യാപനങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് സ്റ്റൻ്റല്ലെന്നും, പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ വിതരണത്തിനായി ധനവകുപ്പ് ഒക്ടോബർ 31-ന് 1864 കോടി രൂപ അനുവദിച്ചിരുന്നു.
ആകെ 63,77,935 പേർക്കാണ് ഈ പെൻഷൻ ലഭിക്കുന്നത്. പെൻഷൻ തുക മാസം 400 രൂപ വർധിച്ചതോടെ, ഒരു മാസത്തെ ക്ഷേമ പെൻഷന് നേരത്തെ വേണ്ടിയിരുന്ന 900 കോടി രൂപയ്ക്ക് പകരം ഇപ്പോൾ 1050 കോടി രൂപയോളം ആവശ്യമുണ്ട്.
ഗുണഭോക്താക്കളിൽ ഏകദേശം പകുതി പേർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ മുഖാന്തരം വീട്ടുപടിക്കലും പെൻഷൻ എത്തിച്ചുനൽകും. കഴിഞ്ഞ മാർച്ച് മുതൽ ഓരോ മാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്. ഒമ്പതര വർഷത്തെ എൽ.ഡി.എഫ്. ഭരണകാലയളവിൽ സർക്കാർ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷനായി മാറ്റിവെച്ചത് 80,671 കോടി രൂപയാണ്.