
തിരുവനന്തപുരം: ജനങ്ങളുമായി നേരിട്ട് സംവദിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ മാർഗ്ഗരേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ട് നവകേരള വികസന പരിപാടിക്ക് സർക്കാർ തുടക്കം കുറിക്കുന്നു. ജനങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ സൂക്ഷ്മമായി കേൾക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ജനങ്ങളുമായി നിരന്തരമായി സംവദിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. എങ്കിലും കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമെന്നും സമഗ്രമായ ഒരു പഠന പദ്ധതിക്ക് സർക്കാർ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വീടുകൾ തോറും വിവര ശേഖരണം
'നവകേരള ക്ഷേമ വിവര ശേഖരണ പരിപാടി' എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുക. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സൂക്ഷ്മമായി കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വീടുകൾ തോറും വിവര ശേഖരണം നടത്തും. ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ടും വികസന മാർഗ്ഗരേഖയും തയ്യാറാക്കി ശിപാർശ സഹിതം സർക്കാരിന് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ജനങ്ങളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുകയാണ് നവകേരള വികസന പരിപാടിയുടെ ലക്ഷ്യം.