പാലക്കാട്: കേരളത്തിൽ മദ്യ നിർമ്മാണം വർധിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർദ്ധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വന്നേക്കാം, എന്നാൽ അത് പരിഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.(We should be able to increase liquor production in Kerala and export it, says Minister MB Rajesh)
കേരളത്തിൽ 9 ഡിസ്‌റ്റിലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉൽപാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉൽപ്പാദിപ്പിക്കാൻ സാധിക്കും. ചില സ്ഥാപിത താൽപ്പര്യക്കാരാണ് തദ്ദേശീയമായ മദ്യ ഉൽപ്പാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്, എന്നാൽ കർണ്ണാടകയിൽ ഇല്ലാത്ത എന്ത് വെള്ളത്തിന്റെ പ്രശ്നമാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി ചോദിച്ചു. സ്ഥാപിത താൽപ്പര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മദ്യനയം 5 വർഷത്തേക്ക് വേണമെന്ന് ആവശ്യം
സംസ്ഥാനത്തിന്റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. നിലവിൽ ഓരോ വർഷത്തേക്കുമായാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിർമ്മാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്.
ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുന്നു. മദ്യനയം അടുത്ത വർഷം മാറുമോ എന്നതാണ് വ്യവസായികളുടെ പ്രധാന ആശങ്ക. ഇത് പരിഹരിക്കാനായി ദീർഘകാല മദ്യനയം വേണമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.