തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നൽകാത്തതിനെക്കുറിച്ച് പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. ആര്യ രാജേന്ദ്രനെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.( We can still see Arya in good positions, says Minister V Sivankutty)
"പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താൻ കഴിയില്ലല്ലോ. മികച്ച സ്ഥാനങ്ങളിൽ ഇനിയും ആര്യയെ കാണാൻ കഴിയും," അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് തന്റെ പ്രവർത്തനമേഖല കോഴിക്കോട്ടേക്ക് മാറ്റാൻ ആര്യ രാജേന്ദ്രൻ പാർട്ടിയോട് അഭ്യർത്ഥിച്ചുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രതികരണം.
ഉള്ളൂർ വാർഡിൽ സി.പി.എമ്മിന്റെ വിമത സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മുൻപ് നൽകിയ അതേ മറുപടി ആവർത്തിച്ചു. "വലിയ രാഷ്ട്രീയ പാർട്ടികൾ ആകുമ്പോൾ ഇത്തരം ചില 'അപശബ്ദങ്ങൾ' ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതൽ ഉണ്ട്. 101 സ്ഥാനാർത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും." എങ്കിലും ബി.ജെ.പി.യിൽ നടക്കുന്നതുപോലുള്ള കെടുതി സി.പി.എമ്മിൽ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.