കോഴിക്കോട്: വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ സുപ്രധാന ഘട്ടമായ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുത്തു.(Wayanad tunnel becomes a reality, Chief Minister Pinarayi Vijayan switches on the first blast)
വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബ്ലാസ്റ്റിങ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നും വെറും 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താന്‍ സാധിക്കും. താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇത് വലിയൊരു ആശ്വാസമാകും.
8.73 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കപാത നിർമ്മിക്കുന്നത്. നാലുവരി പാതയായി ഒരുങ്ങുന്ന ഈ തുരങ്കത്തിലൂടെ ഏത് കാലാവസ്ഥയിലും സുഗമമായി സഞ്ചരിക്കാം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പദ്ധതിയുടെ ആകെ ചിലവ് 2134.5 കോടി രൂപയാണ്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മ്മാണ മേല്‍നോട്ട ചുമതല.

