കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആറര കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുന്നതിനിടെയാണ് ഏകദേശം ആറര കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്.(Wayanad native arrested with hybrid cannabis worth Rs. 6.5 crore)
സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശിയായ അബ്ദുൽ സമദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് കൊച്ചി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. കൊച്ചി കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
ബാങ്കോക്കിൽ നിന്ന് വിറ്റ് ജെറ്റ് എയർവേസിൽ കൊച്ചിയിൽ എത്തിയതായിരുന്നു അബ്ദുൽ സമദ്. ഇയാളുടെ ലഗേജിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. തുടരന്വേഷണം ആരംഭിച്ചു.
അബ്ദുൽ സമദ് ഇതിനുമുമ്പും സമാനമായ രീതിയിൽ ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കസ്റ്റംസ് പരിശോധിക്കുകയാണ്. ആർക്കുവേണ്ടിയാണ് ഇയാൾ ലഹരിവസ്തുക്കൾ കൊണ്ടുവന്നത്, എങ്ങനെയാണ് വിപണനം നടത്താൻ ഉദ്ദേശിച്ചിരുന്നത് തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ അബ്ദുൽ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.