
സുകുമാരക്കുറുപ്പിനെ കുറിച്ച് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടോ? പല കലാസൃഷ്ടികൾക്ക് ത്രസിപ്പിക്കുന്ന വിഷയമായിരുന്നു പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതം. 1984 ൽ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം ഇരുട്ടിലേക്ക് മറഞ്ഞ കുറുപ്പ് എവിടെയാണ്, അയാൾ ഇന്നും ജീവനോടെ ഉണ്ടോ എന്ന് പോലും ആർക്കും അറിയില്ല. നമ്മുടെ കേരളത്തിൽ സുകുമാരകുറുപ്പിനെ പോലെ മറ്റൊരു കൊലയാളി കൂടിയുണ്ട്. കാമുകനെ സർജിക്കൽ ബ്ലെയ്‌ഡ് കൊണ്ട് ഇരുപതോളം കഷണങ്ങളാക്കി വെട്ടിനുറുക്കിയ ഡോക്ടർ. സിനിമ കഥകളെ വെല്ലുന്നതാണ് ലേഡി സുകുമാരക്കുറുപ്പ് എന്ന കുപ്രസിദ്ധിയിൽ അറിയപ്പെടുന്ന ഡോ. ഒമാന എന്ന കൊലയാളിയുടെ കൊലയും ഒളിച്ചോട്ടവും. ഇന്റർപോളിന് പോലും കണ്ടെത്തുവാൻ കഴിയാത്ത തന്ത്രശാലിയായ കൊലയാളി.
ഏറെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഓമന ഇടാടൻ (Omana Edadan). കണ്ണൂർ സ്വദേശിയായ ഓമന കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നായിരുന്നു മെഡിക്കൽ ബിരുദം സ്വന്തമാക്കിയത്. ഒരു ഡോക്ടറിനെ തന്നെ ഓമന വിവാഹം കഴിക്കുന്നു. ഭർത്താവുമായി ഏറെ സന്തുഷ്ടയായി തന്നെ അവർ ജീവിച്ചു. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് മുരളീധരൻ എന്ന ആർക്കിടെക്റ്റ് ഓമനയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. മുരളീധരനും ഓമനയും തമ്മിൽ പരിചയപ്പെടുന്നു. പതിയെ ഇരുവരും സുഹൃത്തുക്കളാകുന്നു. ഒടുവിൽ ആ സുഹൃത്ത് ബന്ധം വഴിവച്ചത് വഴിവിട്ട ബന്ധത്തിലേക്കായിരുന്നു.
മുരളീധരൻ നിരന്തരം തന്നെ വിവാഹം ചെയ്യാൻ ഓമനയെ നിർബന്ധിച്ചിരുന്നു. എന്നാൽ മുരളീധരന്റെ ഈ വിവാഹ വാഗ്ദാനം ഓമന നിരസിക്കുകയാണ് ഉണ്ടായത്. അതീവ രഹസ്യമായി ഇരുവരും സൂക്ഷിച്ചിരുന്ന അവരുടെ ബന്ധത്തെ പറ്റി നാട്ടുകാരും വീട്ടുകാരുമൊക്കെ അറിയുന്നു. മുരളീധരന്‍ ഓമനയെ കുറിച്ച് പല അപവാദങ്ങളും പറഞ്ഞു പ്രചരിപ്പിച്ചു. അതോടെ ഓമനയുമായുള്ള വിവാഹം ബന്ധം ഭർത്താവ് ഉപേക്ഷിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ചതോടെ ഓമന മലേഷ്യയിലേക്ക് കടക്കുന്നു. അവിടെ ആമിനബിന്‍ അബ്ദുള്ള എന്ന വ്യാജ പേരിൽ അവർ അവിടെ ഡോക്ടർ ഉദ്യോഗം തുടരുന്നു. എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് അവർ സ്വസ്ഥ ജീവിതം മുന്നോട്ട് കൊണ്ടുപോയി. എന്നാൽ അവരുടെ മലേഷ്യയിലെ ജീവിതം തച്ചുടച്ചു കൊണ്ട് വീണ്ടും മുരളീധരൻ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. മലേഷ്യയിലും മുരളീധരൻ ഓമനയെ തേടി എത്തുന്നു. അവിടെ എത്തിയ ശേഷവും അയാൾ നിരന്തരം വിവാഹത്തിനായി ഓമനയെ നിർബന്ധിച്ചിരുന്നു. എന്നാൽ അന്നും മുരളീധരന്റെ വാക്കുകൾക്ക് ഓമന ചെവികൊടുത്തില്ല. തുടരെയുള്ള തന്റെ വിവാഹ അഭ്യർത്ഥന ഓമന നിരസിച്ചത് മുരളീധരനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഓമന മനോരോഗി ആണെന്ന് അവർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ അയാൾ പറഞ്ഞു പരതി. മലേഷ്യയിൽ വച്ച് ഒരു പാർട്ടിക്കിടെ ഇരുവരും തമ്മിൽ വഴക്കും തർക്കവും അരങ്ങേറിയിരുന്നു.
മുരളീധരൻ പിറകെ നടന്നു ശല്യപ്പെടുത്തുന്നത് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. ഇല്ലെങ്കിൽ തനിക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്ന് ഓമന തിരിച്ചറിയുന്നു. തന്റെ ജീവിതത്തിൽ നിന്നും മുരളീധരനെ ഒഴിവാക്കുക എന്നത് നിസ്സാരമായ കാര്യമല്ല.വാക്കൽ പറഞ്ഞാൽ അയാൾ ഒഴിഞ്ഞുപോകില്ല എന്ന ഓമനയ്ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. അതിനാൽ തന്നെ മുരളീധരനെ വക വരുത്തുക എന്നതായി അവരുടെ ലക്ഷ്യം. എങ്ങനെയെങ്കിലും മുരളിധരനെ കൊല്ലണം. അതിനായി 1996 ജൂലായ് ആദ്യവാരത്തോടെ ഓമന തിരുവനതപുരത്ത് എത്തുന്നു. ശേഷം ടെലിഫോണിൽ മുരളീധരനെ ബന്ധപ്പെടുന്നു. തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് അവർ അയാളെ അറിയിക്കുന്നു. വളരെ തന്ത്രപൂർവം മുരളീധരനെ തിരുവന്തപുരത്തേക്ക് വരുത്തുന്നു. തുടർന്ന് ഇരുവരും ഒരുമിച്ച് ഊട്ടിയിലേക്ക് യാത്ര പുറപ്പെടുന്നു. ഊട്ടിയിലെത്തിയ ശേഷം ഇരുവരും സ്വകാര്യ ഹോട്ടലിലും റെയില്‍വേ റിട്ടയറിങ് റൂമിലും താമസിച്ചു. 1996 ജൂലൈ 11ന്, റെയില്‍വേ റിട്ടയറിങ് റൂമിൽ കഴിയവേ മുരളീധരനെ വിഷം കുത്തിവച്ച് ഓമന കൊലപ്പെടുത്തുന്നു. മുരളീധരൻ മരണപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷം രക്തം കട്ടപിടിക്കുവാനായുള്ള മരുന്നും ശവശരീരത്തിൽ കുത്തിവയ്ക്കുന്നു. തുടർന്ന്, കൈയിൽ കരുതിയ സർജിക്കൽ ബ്ലേഡ് കൊണ്ട് ശവശരീരം ഇരുപതോളം കഷണങ്ങളായി വെട്ടിനുറുക്കി. എല്ലുകളും മാംസവും വേർതിരിച്ചു. ആന്തരിക അവയവങ്ങൾ വെട്ടിനുറുക്കി ക്ലോസെറ്റിൽ ഉപേക്ഷിച്ചു. ശേഷം മൂന്ന് സ്യൂട്ട്കേസുകളിലായി വെട്ടിനുറുക്കിയ ശവശരീരങ്ങൾ നിറയ്ക്കുന്നു. ഒടുവിൽ അതീ സമർത്ഥമായി തന്നെ ഓമന മുരളീധരനെ വക വരുതി. അയാളുടെ നിലവിളയോ ഒച്ചയോ ആരും കേട്ടില്ല.
കൃത്യം നടത്തി തൊട്ടടുത്ത ദിവസം മൂന്ന് പെട്ടിയും എടുത്ത് ഓമന മുറിയുടെ വാടകയും നൽകി അവിടെ നിന്നും പുറപ്പെടുന്നു. ഒരു ടാക്സി വിളിച്ചു കൊടൈക്കനാലിലേക്കെത്തി. ആളൊഴിഞ്ഞ സ്ഥലത്ത് പെട്ടികൾ ഉപേക്ഷിക്കുവാനായിരുന്നു പദ്ധതി. എന്നാൽ എങ്ങും വിനോദസഞ്ചാരികൾ, അവരുടെ കണ്ണുവെട്ടിച്ച് കൃത്യം നടത്തുക എന്നത് അസാധ്യം. അതോടെ മറ്റൊരു ടാക്സി വിളിച്ച് നേരെ കന്യാകുമാരിയിലേക്കായി യാത്ര. എന്നാൽ ഈ യാത്രയിൽ ഓമനയുടെ കണക്കുക്കൂട്ടലുകൾ പാളി. ഏതാനം കിലോമീറ്റർ സഞ്ചരിച്ചതേ ഉള്ളു, പെട്ടിയിൽ നിന്നും ശക്തമായി ദുർഗന്ധം വമിക്കുവാൻ തുടങ്ങി. ഇത് ടാക്സി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. യാത്രാമധ്യേ കാർ ഇടയ്ക്ക് ഇടയ്ക്ക് തകരാറാകുന്നു. ഇത് ഓമനയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഒടുവിൽ ഡ്രൈവർ തന്നെ മറ്റൊരു കാർ സംഘടിപ്പിച്ചു തരാം ഇനി ഇതിൽ യാത്ര ചെയ്യുവാൻ സാധിക്കില്ല എന്ന് പറയുന്നു.
ഒരു പെട്രോൾ പമ്പിൽ എത്തിയ ശേഷം കാറിന്റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുക്കുവാനായി ഡ്രൈവർ തുനിയുന്നു. ഡ്രൈവർ പെട്ടിയെടുത്താൽ താൻ പിടിക്കപ്പെടും എന്ന നല്ല ബോധ്യം ഓമനയ്ക്ക് ഉണ്ടായിരുന്നു. താൻ തന്നെ പെട്ടികൾ എടുത്ത് പുറത്തു വച്ചോളാം എന്ന് ഓമന ഡ്രൈവറോട് പറയുന്നു. ഓമനയുടെ പെട്ടന്നുള്ള ഭാവമാറ്റവും പരുങ്ങലും കണ്ട ഡ്രൈവർക്ക് ഒരു സംശയം ഇനി പെട്ടിയിൽ നിന്നാണോ ദുർഗന്ധം പുറത്തുവരുന്നത് എന്ന്. ഡ്രൈവർ ഉടൻ തന്നെ പെട്രോൾ പമ്പിൽ പോയി, പോലീസിനെ ഫോൺ വിളിച്ച് വിവരം അറിയിക്കുന്നു. എന്നാൽ ടാക്സി ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓമന പെട്ടികൾ ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടുന്നു. അധികം വൈകാതെ സംഭവ സ്ഥലത്ത് പോലീസ് എത്തുന്നു, പെട്ടികൾ തുറന്ന ഉദ്യോഗസ്ഥർ ഞെട്ടി. ഒരു മനുഷ്യ ശരീരത്തെ പോസ്റ്മോർട്ടം ചെയുന്ന രീതിയിൽ കീറിമുറിക്കപ്പെട്ട മനുഷ്യ ശരീരം.
പെട്രോൾ പമ്പിൽ നിന്നും രണ്ടു കിലോമീറ്ററിനപ്പുറം ഒരു മ്യൂസിയത്തിനടുത്തുവച്ച് ഓമനയെ കണ്ടെത്തി. അധികം തത്രപ്പാടുകൾ ഇല്ലാതെ തന്നെ ഓമന എല്ലാം തുറന്നു പറയുന്നു. ആദ്യം കേസ് രജിസ്റ്റർ ചെയ്തത് തമിഴ്നാട് പോലീസ് ആണെങ്കിലും അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു മുരളീധരൻ വിവാഹിതയായ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഓമന പോലീസിൽ മൊഴി നൽകി. വിവാഹത്തിന് തയ്യാറാവാത്തതോടെ പ്രകോപിതനായ മുരളീധരൻ ഓമനയെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി. അതോടെ ഓമനയും ഭർത്താവും വേർപിരിഞ്ഞു. ഓമന മലേഷ്യയിലേക്ക് പോയി പ്രാക്‌ടീസ് തുടങ്ങിയെങ്കിലും മുരളീധരൻ അവിടെയും വെറുതെ വിട്ടില്ല. മലേഷ്യയിലെത്തിയ മുരളീധരൻ, തന്നെ വിവാഹം ചെയ്യണമെന്നു വീണ്ടും ഓമനയോട് ആവശ്യപ്പെട്ടു. അതോടെയാണ് താൻ മുരളീധരനെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് ഓമന പോലീസിന് നൽകിയ മൊഴി.
2002 ഫെബ്രുവരിയിൽ ക്രൈം ബ്രാഞ്ച് ഊട്ടി മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ 2001ൽ പരോളിലിറങ്ങിയ ഓമന സമർത്ഥമായി പോലീസിന്റെ കണ്ണിൽ മണ്ണുവാരിയിട്ടുകൊണ്ടു രക്ഷപ്പെട്ടു. പരോളിലിറങ്ങിയ ശേഷം ഓമന വീടും പറമ്പും വിൽപന ചെയ്തു. വാർത്തസമ്മേളനം നടത്തി നിരപരാധിയാണെന്ന് വാദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓമന രക്ഷപ്പെടുന്നത്. ഓമന തിരികെ മലേഷ്യയിലേക്ക് കടന്നതായി ആണ് സംശയം. തുടർന്ന് ഇൻറർപോളിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഓമനയെ കുറിച്ച് യാതൊരു അന്നും ഇന്നും ആർക്കും ലഭിച്ചില്ല. 2017ൽ മലേഷ്യയിൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ച മലയാളി സ്ത്രീ ഓമനയാണ് എന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ അത് മറ്റൊരു സ്ത്രീയാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.