പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ രാംനാരായണനെ മോഷ്ടാവെന്നാരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജോലി തേടി പാലക്കാട്ടെത്തിയ യുവാവിനാണ് വഴിതെറ്റിയെത്തിയ സ്ഥലത്ത് വെച്ച് ദാരുണാന്ത്യം സംഭവിച്ചത്.(Walayar mob lynching, interstate worker beaten for hours)
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. അട്ടപ്പള്ളത്തെത്തിയ രാംനാരായണനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരായ യുവാക്കൾ സംഘം ചേരുകയായിരുന്നു. രാംനാരായണന്റെ ശരീരമാസകലം വടികൊണ്ടുള്ള മർദനമേറ്റ പാടുകളുണ്ട്. പുറംഭാഗം, കഴുത്ത്, കൈ, ഇടുപ്പ് എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റു.
പോലീസ് എത്തി ഇയാളെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഞ്ചിക്കോട് ജോലി അന്വേഷിച്ചാണ് ഇയാൾ ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. മൂന്ന് വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ഇയാൾക്ക് ചെറിയ രീതിയിലുള്ള മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. വഴിതെറ്റിയാണ് ഇയാൾ അട്ടപ്പള്ളം എന്ന ഗ്രാമപ്രദേശത്ത് എത്തിയത്.
സംഭവത്തിൽ അഞ്ച് പ്രദേശവാസികളെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കണ്ടാലറിയാവുന്ന കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.