പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി റാം നാരായണൻ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കൂടുതൽ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന് സൂചന. സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ പിടികൂടിയത്. കേസിൽ നേരത്തെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. ചില പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.(Walayar mob lynching, Indications that more people are in custody)
കേസിൽ അറസ്റ്റിലായ പ്രതികളിൽ നാലുപേർ ബിജെപി അനുഭാവികളാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. നാലാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുമ്പോൾ, ആരോപണം ബിജെപി തള്ളിക്കളഞ്ഞു. എന്നാൽ, പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രാം നാരായണനെ മർദിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കൊല്ലപ്പെട്ട റാം നാരായണൻ ദലിത് വിഭാഗത്തിൽപ്പെട്ട ആളായിട്ടും പ്രതികൾക്കെതിരെ എസ്.സി-എസ്.ടി (SC/ST Act) വകുപ്പുകളോ ആൾക്കൂട്ട കൊലപാതകത്തിനുള്ള കർശന വകുപ്പുകളോ ചേർക്കാൻ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
അതിനിടെ, കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാവിലെ 11 മണിയോടെയുള്ള വിമാനത്തിൽ ഛത്തീസ്ഗഡിൽ എത്തിക്കും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ മടങ്ങും.