പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ അടിച്ചുകൊന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെത്തന്നെ നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. സുഭാഷ് തീക്കാടൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Walayar mob lynching case, National Human Rights Commission seeks report)
രാംനാരായണൻ നേരിട്ടത് അതിക്രൂരമായ മർദനമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മർദനത്തിന്റെ ആഘാതത്തിൽ വാരിയല്ലുകൾ ഒടിഞ്ഞ് ആന്തരാവയവങ്ങളിലേക്ക് തറച്ചുകയറിയ നിലയിലാണ്. വടി ഉപയോഗിച്ചുള്ള ക്രൂരമായ അടികൾ ശരീരത്തിൽ പ്രകടമാണ്. തലയ്ക്കും മാരകമായ പരിക്കേറ്റിട്ടുണ്ട്.
മസിലുകൾ ചതഞ്ഞരഞ്ഞ് ഞരമ്പുകൾ തകരുകയും രക്തം തൊലിയിലേക്ക് പടരുകയും ചെയ്തു. ശരീരത്തിൽ പരിക്കേൽക്കാത്ത ഭാഗങ്ങളില്ലെന്ന് പോലീസ് സർജൻ സാക്ഷ്യപ്പെടുത്തുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് 15 പേരടങ്ങുന്ന സംഘം രാംനാരായണനെ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ച് മർദിച്ചത്. അക്രമികളിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നിലവിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.