വാളയാർ കൊലപാതകം: 2 പേർ കൂടി അറസ്റ്റിൽ; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഛത്തീസ്‌ഗഢ് സർക്കാർ | Walayar mob lynching
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്‌ഗഢ് സ്വദേശി രാം നാരായൺ ആൾക്കൂട്ട മർദ്ദനമേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. വിനോദ്, ജഗദീഷ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു.(Walayar mob lynching, 2 more people arrested)
കൃത്യത്തിൽ പങ്കെടുത്ത കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അറസ്റ്റ് വൈകിയത് പ്രതികൾ രക്ഷപ്പെടാൻ കാരണമായെന്ന് വിലയിരുത്തലുണ്ട്. പലരും തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയമുള്ളതിനാൽ അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ പ്രതികൾ നശിപ്പിച്ചതായാണ് പോലീസ് നിഗമനം. ഇത് തെളിവ് ശേഖരണത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. രാം നാരായണിന്റെ മൃതദേഹം വിമാനമാർഗ്ഗം ഛത്തീസ്‌ഗഢിലെത്തിച്ചു. സംഭവത്തിൽ ഛത്തീസ്‌ഗഢ് സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാം നാരായണിന്റെ കുടുംബത്തിന് ഛത്തീസ്‌ഗഢ് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി വേണമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
