

പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി ( Walayar Mob Lynching). സംഭവത്തിന് ഏഴ് ദിവസത്തിന് ശേഷമാണ് 'ഭാരതീയ ന്യായ സംഹിത 103 (2)' പ്രകാരമുള്ള ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചേർക്കുന്നത്. കേസിൽ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
തുടക്കത്തിൽ കേസ് അന്വേഷിക്കുന്നതിലും തെളിവുകൾ ശേഖരിക്കുന്നതിലും പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിമർശനമുയർന്നിട്ടുണ്ട്. പട്ടാപ്പകൽ നടന്ന ക്രൂരമായ കൊലപാതകമായിട്ടും ആദ്യ ദിവസങ്ങളിൽ പ്രതികളെ പിടികൂടാനോ മൊബൈൽ ദൃശ്യങ്ങൾ ശേഖരിക്കാനോ പൊലീസ് തയ്യാറായില്ല. ഈ സമയം കൊണ്ട് പല പ്രതികളും തമിഴ്നാട്ടിലേക്ക് കടന്നതായും ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായും സംശയിക്കുന്നു. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.
ഗുരുതര വകുപ്പുകൾ ചുമത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കുടുംബത്തിന്റെ ഉറച്ച നിലപാടാണ് പൊലീസിനെ സമ്മർദ്ദത്തിലാക്കിയത്. കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രാം നാരായണന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. നിലവിൽ റിമാൻഡിലുള്ള അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Following intense public pressure, Kerala Police have invoked stringent charges, including mob lynching (BNS 103(2)) and the SC-ST Atrocities Prevention Act, in the Walayar mob killing case. The victim, Ram Narayanan from Chhattisgarh, was beaten to death seven days ago, but police initially faced criticism for delayed action and failure to collect digital evidence. Two more suspects have been arrested, while the Chhattisgarh government announced a ₹5 lakh ex-gratia for the bereaved family.