
കൊച്ചി: ഇന്ത്യയിൽ ആദ്യമായി തലയിലെയും കഴുത്തിലെയും അപൂർവ ക്യാൻസറുകളുടെ ചികിത്സയ്ക്കായി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ സെന്റർ ഫോർ കോംപ്ലക്സ് ഹെഡ് & നെക്ക് ക്യാൻസർ (സിസിഎച്ച്എൻസി) ആരംഭിച്ചു.
ഏറ്റവും വെല്ലുവിളി നിറഞ്ഞതും സങ്കീർണ്ണവുമായ തല, കഴുത്ത് ക്യാൻസറുകൾക്ക് സമഗ്രവും അത്യാധുനികവുമായ പരിചരണം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കേന്ദ്രമാണ് കോംപ്ലക്സ് ഹെഡ് & നെക്ക് ക്യാൻസർ സെന്റർ. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ, വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. സങ്കീർണ്ണവും, ആവർത്തിച്ചുള്ളതും, രോഗനിർണയം നടത്താനും ചികിത്സിക്കാനും ബുദ്ധിമുട്ടുള്ളതുമായ തല, കഴുത്ത് ക്യാൻസറുകൾ സിസിഎച്ച്എൻസി കൈകാര്യം ചെയ്യുന്നു.
“അത്യാധുനിക സാങ്കേതികവിദ്യ, കൃത്യമായ ജീനോമിക് രോഗനിർണയം, വിവിധ മേഖലകളിലെ നൂതന ചികിത്സാ വൈദഗ്ദ്ധ്യം, സമഗ്രമായ പുനരധിവാസം എന്നിവ സംയോജിപ്പിച്ച് ലോകോത്തര ക്യാൻസർ പരിചരണം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," ഹെഡ് & നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. മോണി എബ്രഹാം കുര്യാക്കോസ് പറഞ്ഞു. ഹെഡ് ആൻഡ് നെക്ക് ക്യാൻസർ കൈകാര്യം ചെയ്യുന്നതിൽ 40 വർഷത്തിലേറെ പരിചയമുണ്ട് ഡോ. മോണി എബ്രഹാം കുര്യാക്കോസിന്.
ആഗോള ഡ്രഗ് ആക്‌സസ് പ്രോഗ്രാമുകളിലൂടെയും പ്രമുഖ അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി സഹകരിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെയും നൂതന ചികിത്സാ രീതികൾ സൃഷ്ടിക്കാൻ സിസിഎച്ച്എൻസി ശ്രമിച്ചുവരുന്നു. രോഗികൾക്ക് ഏറ്റവും പുതിയ ചികിത്സകൾ അതിവേഗം ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം.
തലയിലും കഴുത്തിലും ക്യാൻസർ ആവർത്തിക്കാനുള്ള സാധ്യത 50 ശതമാനം വരെ ഉയർന്നതാണെന്ന് ഡോ. മോണി കൂട്ടിച്ചേർത്തു. "ഇത്തരം വിപുലമായ ആവർത്തിച്ചുള്ളതോ സങ്കീർണ്ണമായതോ ആയ ക്യാൻസറുകൾ ചികിത്സിക്കാൻ സമർപ്പിത കേന്ദ്രങ്ങൾ ഇന്ന് ഇന്ത്യയിൽ ഇല്ല. ഈ വിടവ് നികത്താനും ഈ രോഗികൾക്ക് കേന്ദ്രീകൃതവും സമഗ്രവുമായ പരിചരണം നൽകാനുമാണ് സിസിഎച്ച്എൻസി രൂപകൽപ്പന ചെയ്തിരിക്കുന്നത്." ഡോ. മോണി പറഞ്ഞു
നൂതന കമ്പ്യൂട്ടർ സഹായത്തോടെ ചികിത്സയുടെ ഡിജിറ്റൽ പ്ലാനിംഗിലും രോഗിക്ക് അനുയോജ്യമായ ഇംപ്ലാന്റുകളിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് ഹെഡ് & നെക്ക് സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ. അശ്വിൻ മുള്ളത്ത് പറഞ്ഞു. പുനർനിർമ്മാണവും പുനരധിവാസവും സംയോജിപ്പിച്ച് അവയവത്തിന്റെ രൂപവും പ്രവർത്തനവും പുനഃസ്ഥാപിക്കാൻ ഇതിലൂടെ കഴിയും. “ഓറൽ കാവിറ്റി ക്യാൻസറുകൾക്കുള്ള കമ്പാർട്ട്മെന്റൽ റീസെക്ഷൻ ടെക്നിക്കുകൾ ഞങ്ങളുടെ ടീം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് മികച്ച രോഗ നിയന്ത്രണം ഉറപ്പാക്കുന്നു. ഒരു ദിവസത്തിൽ നടക്കുന്ന 'ജോ-ഇൻ-എ-ഡേ' ചികിത്സയിലൂടെ രോഗികൾക്ക് ട്യൂമർ നീക്കം ചെയ്യുന്നതിനും ദന്ത പുനരധിവാസത്തോടൊപ്പം പൂർണ്ണമായ താടിയെല്ല് പുനർനിർമ്മാണത്തിനും വിധേയരാകാൻ കഴിയും. ഇത് അവരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നു," അദ്ദേഹം പറഞ്ഞു.
സിസിഎച്ച്എൻസിയിൽ വിപുലമായ ഡയഗ്നോസ്റ്റിക്സ്, റോബോട്ടിക് സർജറികൾ, മിനിമലി ഇൻവേസീവ് നടപടിക്രമങ്ങൾ, ജോ-ഇൻ-എ-ഡേ പുനർനിർമ്മാണം, ജീനോമിക് അധിഷ്ഠിത ടാർഗെറ്റഡ് തെറാപ്പികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. സ്പീച്ച് ആൻഡ് സ്വാലോവിംഗ് തെറാപ്പി, ഡെന്റൽ കെയർ, ഫിസിയോതെറാപ്പി, സൈക്കോ ഓങ്കോളജി, പാലിയേറ്റീവ് സപ്പോർട്ട് എന്നിവയുൾപ്പെടെ സമഗ്രമായ പുനരധിവാസവും രോഗികൾക്ക് ലഭിക്കുന്നു.
സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, പാത്തോളജി, ക്യാൻസർ ജീനോമിക്സ്, റേഡിയോളജി എന്നിവയിലെ വിദഗ്ധരുടെ കൂട്ടായ സേവനമാണ് രോഗികൾക്ക് കേന്ദ്രത്തിൽ ലഭിക്കുക.
"കേരളത്തിൽ ഏറ്റവും നൂതനവും അനുകമ്പാപൂർണ്ണവുമായ ക്യാൻസർ പരിചരണം നൽകുന്നതിനുള്ള ലേക്‌ഷോറിന്റെ തുടർച്ചയായ പ്രതിബദ്ധതയാണ് സിസിഎച്ച്എൻസിയുടെ സമാരംഭം പ്രതിഫലിപ്പിക്കുന്നത്. ലോകോത്തര വൈദഗ്ധ്യം, അത്യാധുനിക സാങ്കേതികവിദ്യ, ആഗോള കേന്ദ്രങ്ങളുമായി സംയോജിച്ചുള്ള ചികിത്സാപദ്ധതികൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, കൊച്ചിയിൽ തന്നെ രോഗികൾക്ക് ഉയർന്ന നിലവാരമുള്ള ക്യാൻസർ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," എന്ന് വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ : എം ഡി എസ് കെ അബ്ദുള്ള, സി ഇ ഒ ജയേഷ് വി നായർ , ഹെഡ് & നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. മോണി എബ്രഹാം കുര്യാക്കോസ്, ഓങ്കോളജി കൺസൾട്ടന്റായ ഡോ. അശ്വിൻ മുള്ളത്ത്, കൺസൾട്ടന്റ് ഓർത്തോപീഡിക് ഓങ്കോളജിസ്റ്റ് ഡോ. എബിൻ റഹ്മാൻ .