

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ.രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർഥന. ശബരിമല കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ സിപിഎം തയാറായിട്ടില്ല.രാഹുലിന്‍റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
അതേസമയം, രാഹുലിനായി കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ബാംഗ്ലൂരിൽ ഒളിച്ചുതാമസിക്കുന്നതായി സൂചനയുണ്ട്. ഇന്നലെ രാഹുലിനെതിരെ കെപിസിസിക്ക് ലഭിച്ച ലൈംഗിക പീഡന പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറിയിരുന്നു. ഇതും എസ്ഐടി പരിഗണിക്കുന്നുണ്ട്.