തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.(Vizhinjam Port enters second phase of construction today)
തുറമുഖത്തിന്റെ സമ്പൂർണ വികസനം ലക്ഷ്യമിട്ടുള്ള ഈ ഘട്ടത്തിൽ 10,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുക. 2028-ഓടെ നിർമാണം പൂർത്തിയാക്കി തുറമുഖം പൂർണ്ണ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ തുറമുഖത്തിന്റെ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലുള്ളതിനേക്കാൾ അഞ്ചിരട്ടിയായി വർദ്ധിക്കും.
രണ്ടാം ഘട്ടത്തിലെ പ്രധാന പദ്ധതികൾ ആധുനിക റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയുടെ നിർമാണം എന്നിവയാണ്. 2015-ൽ നിർമാണം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള കപ്പൽ ഗതാഗത ഭൂപടത്തിൽ വിഴിഞ്ഞം സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇതുവരെ 710 കപ്പലുകളിലായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് തുറമുഖം കൈകാര്യം ചെയ്തത്.