തിരുവനന്തപുരം : കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചു. മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി രാജ്യത്തിൻ്റെ പണം ഇനി രാജ്യത്തിന് തന്നെയാണെന്ന് പറഞ്ഞു. അത് രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും, കേരളത്തിനും ഇന്ത്യയ്ക്കും ഇതൊരു പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Vizhinjam port commissioning)
വികസിത ഭാരത് സങ്കൽപ്പത്തിൻ്റെ പ്രധാന കേന്ദ്രമാണ് രാജ്യത്തിൻ്റെ തുറമുഖ നഗരങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്ര വലിയ തുറമുഖം അദാനി കേരളത്തിൽ നിർമ്മിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി തമാശയായി പറഞ്ഞു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം ആരംഭിച്ചത്. ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ കാരണമായത് ജനങ്ങളുടെ ഐക്യവും ഒരുമയുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വിഴിഞ്ഞം കമ്മീഷനിങ്ങിലൂടെ നടന്നത് മൂന്നാം മില്ലേനിയത്തിലേക്കുള്ള രാജ്യത്തിൻ്റെ മഹാകവാടം തുറക്കലാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രി വി വാസവൻ സ്വാഗത പ്രസംഗം നടത്തിയത് തുറമുഖത്തിൻ്റെ ശിൽപ്പിയെന്നും, കാലം കരുതിവച്ച കർമ്മയോഗിയെന്നും പിണറായിയെ പുകഴ്ത്തിയാണ്.