ഇടുക്കി: പുതുവർഷം പിറന്ന് ഒരു മാസം പിന്നിടുമ്പോൾ ഇടുക്കി ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു. വൈറൽ പനിയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും മാറിമാറി വരുന്ന തണുപ്പും ചൂടും രോഗവ്യാപനത്തിന് കാരണമാകുന്നതായാണ് വിലയിരുത്തൽ. സ്ഥിതിഗതികൾ കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി.(Viral fever threat in Idukki, 5,983 people infected in one month)
ഈ വർഷം ഇതുവരെ 5,983 പേരാണ് സർക്കാർ ആശുപത്രികളിൽ വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ചേർത്താൽ രോഗബാധിതരുടെ എണ്ണം വർധിക്കും.
മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 36 കുട്ടികൾക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ജില്ലയിൽ 11 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതിൽ 7 പേരും പെരുവന്താനം പഞ്ചായത്തിലുള്ളവരാണ്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
മുട്ടം, കല്ലാർവട്ടയാർ, തട്ടക്കുഴ, കാഞ്ചിയാർ, വണ്ടിപ്പെരിയാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി 10 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി ഭാഗങ്ങളിലായി 24 പേർക്ക് മലേറിയ റിപ്പോർട്ട് ചെയ്തു. കുഷ്ഠരോഗത്തിന് നിലവിൽ ഏഴ് പേർ ചികിത്സയിലുണ്ട്. ഇതിൽ നാല് പേർ അതിഥി തൊഴിലാളികളാണ്. കുട്ടികളിൽ മുണ്ടിനീരും പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 415 പേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു.

