കൊല്ലം : മലയാളി യുവതി വിപഞ്ചികയും മകളും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവർ കൊടിയ യാതനകളാണ് അനുഭവിച്ചതെന്നാണ് വിവരം.(Vipanchika's suicide in Sharjah has revealed horrifying details of domestic abuse )
ഗർഭിണി ആയിരുന്ന അവസരത്തിൽ പോലും ഭർത്താവ് നിധീഷ് ഇവരുടെ കഴുത്തിൽ ബെൽറ്റിട്ട് മുറുക്കുകയും മർദിക്കുകയും വീട്ടി നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷവും പീഡനം തുടർന്നു.
പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഇയാൾ തയ്യാറായിരുന്നില്ല. നിതീഷും സഹോദരി നീതുവും ഇരുവരെയും മുറിയിൽ പൂട്ടിയിട്ടു. നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച വിപഞ്ചികയുടെ കുഞ്ഞിൻ്റെ തിരിച്ചറിയൽ രേഖകൾ നിധീഷ് കൈക്കലാക്കി.
അയാൾ വിവാഹ മോചനത്തിന് ശ്രമിക്കുന്നുവെന്നും അത് നടന്നാൽ ജീവിച്ചിരിക്കില്ല എന്നും വിപഞ്ചിക അമ്മയോട് പറഞ്ഞിരുന്നു. ഇയാൾ വക്കീൽ നോട്ടീസും അയച്ചു. അതിന് മൂന്ന് ദിവസം മുൻപ് വഴക്കിട്ട് ഫ്ലാറ്റും മാറി.
സഹോദരിയെക്കാൾ സൗന്ദര്യം ഉണ്ടെന്ന് ആരോപിച്ച് ഇരുവരും ചേർന്ന് യുവതിയുടെ തല മുണ്ഡനം ചെയ്യിപ്പിച്ചിരുന്നു. ഇയാൾക്ക് സ്വഭാവ വൈകൃതമുണ്ടെന്ന തരത്തിലുള്ള ചിത്രങ്ങളും ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.