

കൊച്ചി: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു. കഴുത്തിലെ ഞരമ്പിനും പേശികൾക്കും സാരമായ ക്ഷതമേറ്റ താരം, തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ഒപ്പമുണ്ടായിരുന്നവർക്കും നന്ദി പറഞ്ഞതിനൊപ്പം സിനിമയുടെ സാങ്കേതിക പ്രവർത്തകർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചു.
"വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവരെ വിശ്വസിച്ചതാണ് അപകടത്തിന് കാരണം" എന്ന് വിനായകൻ ഫെയ്സ്ബുക്കിലൂടെ തുറന്നടിച്ചു. സംഘട്ടനരംഗങ്ങൾ ഒരുക്കുന്നതിലെ പിഴവാണ് പരിക്കിന് കാരണമായതെന്ന സൂചനയാണ് താരം നൽകുന്നത്. കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റ കാര്യം രണ്ട് ദിവസം കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കിൽ ചലനശേഷി വരെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയായിരുന്നുവെന്ന് വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ വിമർശിക്കുന്നവർക്കെതിരെയും താരം രൂക്ഷമായി പ്രതികരിച്ചു. "വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും കൂടെയുണ്ട്. വിനായകനെ കർമ്മ പഠിപ്പിക്കേണ്ട. പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ട് വേണ്ട. അഹംഭവിച്ചവനല്ല, അഹങ്കരിച്ചവനാണ് വിനായകൻ," എന്ന് താരം കുറിച്ചു. സഭ്യമല്ലാത്ത പദപ്രയോഗങ്ങളോടെയുള്ള പോസ്റ്റ് 'ജയ് ഹിന്ദ്, മെറി ക്രിസ്മസ്' എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്.
തമിഴ്നാട്ടിലെ തിരുച്ചെന്തൂരിലെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ താരത്തിന് എം.ആർ.ഐ പരിശോധനയിലാണ് ഞരമ്പിനേറ്റ ക്ഷതം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടോടെയാണ് താരം ആശുപത്രി വിട്ടത്.