തിരുവനന്തപുരം: പ്രളയബാധിതർക്കായി നടപ്പിലാക്കിയ 'പുനർജനി' പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്രയിലും സാമ്പത്തിക ഇടപാടുകളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഴിമതി നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. 2023 സെപ്റ്റംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് സർക്കാരിന് നൽകിയ റിപ്പോർട്ടിലെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും വി.ഡി. സതീശൻ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് വിദേശത്തുനിന്നോ സ്വദേശത്തുനിന്നോ പണം വന്നതായി കണ്ടെത്താനായിട്ടില്ല. സതീശൻ സ്പീക്കറുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന മുൻ വിജിലൻസ് ഡയറക്ടറുടെ ശുപാർശയിൽ സ്പീക്കർ തേടിയ വിശദീകരണത്തിനുള്ള മറുപടിയിലാണ് ഈ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പറവൂർ മണ്ഡലത്തിൽ വീട് നിർമ്മിച്ചു നൽകുന്നതിനായി വിദേശത്തുനിന്ന് പണം പിരിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. ലണ്ടനിലെ ബർമിംഗ്ഹാമിൽ നടന്ന ചടങ്ങിൽ സതീശൻ ധനസഹായം ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2 ആണ് 2023 മുതൽ കേസ് അന്വേഷിച്ചത്.
വിജിലൻസിന്റെ ഈ റിപ്പോർട്ട് സർക്കാരിനും പ്രതിപക്ഷത്തിനും രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെക്കും.