തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്.(Verdict today on anticipatory bail plea in second rape complaint against Rahul Mamkoottahil)
എംഎൽഎക്കെതിരായ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അടച്ചിട്ട മുറിയിലായിരുന്നു കോടതിയിൽ വാദം നടന്നത്. പരാതിക്കാരിയുടെ മൊഴികളും മറ്റ് നിർണായക തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ഇന്ന് വിധി പ്രഖ്യാപിക്കുന്നതുവരെ രാഹുലിനെതിരെ മറ്റ് നിയമനടപടികളിലേക്ക് കടക്കരുതെന്ന് കോടതി നേരത്തെ പോലീസിന് നിർദേശം നൽകിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്. ഇതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിലെ പ്രതികളായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് നേതാവ് രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയും ഇന്ന് കോടതി പരിഗണിക്കും.
പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇവരുടെ ജാമ്യഹർജി പരിഗണിക്കുന്നത്. കേസിൽ ഇന്ന് പോലീസ് റിപ്പോർട്ട് സമർപ്പിക്കും. സമാനമായ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് ഇന്ന് കോടതിയിൽ വീണ്ടും അപേക്ഷ നൽകും.