തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിത്സാപരമായ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. ചികിത്സാ പ്രോട്ടോക്കോളുകൾ പൂർണ്ണമായി പാലിച്ചിട്ടുണ്ട് എന്നും രോഗിയുടെ കേസ് ഷീറ്റിൽ അപാകതകളില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.(Venu's death, Preliminary investigation finds no medical error)
ഡോക്ടർമാർ നൽകിയ ചികിത്സയിൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഡോക്ടർമാരുടെ മൊഴികളും ഇത് ശരിവെക്കുന്നു. ചികിത്സാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചതായി രേഖകളിൽ വ്യക്തമാണ്.
ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കും. ചികിത്സാപരമായ പിഴവുകൾ ഇല്ലെന്ന് വ്യക്തമാകുമ്പോഴും, ഡോക്ടർമാരും ജീവനക്കാരും രോഗിയുമായി നടത്തിയ ആശയവിനിമയത്തിൽ എന്തെങ്കിലും കുറവുകൾ ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷണ സമിതി പ്രത്യേകം പരിശോധിക്കും.
മരണപ്പെട്ട വേണു, ആശുപത്രിയിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ച് സുഹൃത്തിനയച്ചെന്ന് പറയപ്പെടുന്ന കൂടുതൽ ശബ്ദസന്ദേശങ്ങൾ ഇന്നലെ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിന് പ്രാധാന്യം നൽകുന്നത്. മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ പരാതികളാണ് ഈ സന്ദേശങ്ങളിൽ ഉന്നയിക്കുന്നത്.
ചികിത്സാ പിഴവില്ലെന്ന നിലപാടിൽ മെഡിക്കൽ കോളേജ് അധികൃതർ ഉറച്ചുനിൽക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം നടന്നത്. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ (DME) അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടർ നടപടികളിലേക്ക് കടക്കുക.