തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വേണു മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നിർണ്ണായക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള എല്ലാ ചികിത്സാ ഘട്ടങ്ങളിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.(Venu's death, Investigation report says serious lapse, no action recommended)
രോഗിയെ പരിചരിക്കുന്നതിൽ വിവിധ തലങ്ങളിൽ ഉണ്ടായ വീഴ്ചകൾ റിപ്പോർട്ടിൽ എടുത്തുപറയുന്നു. സിഎച്ച്സി (CHC) മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രി സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
രോഗിക്ക് അത്യാവശ്യമായി നൽകേണ്ടിയിരുന്ന അടിയന്തര ചികിത്സകൾ നൽകുന്നതിൽ ജില്ലാ ആശുപത്രി അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചു. വിദഗ്ദ്ധ ചികിത്സ ലഭ്യമാകുമെന്ന് കരുതിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലും വേണുവിന് മതിയായ പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആശുപത്രികൾക്കും ജീവനക്കാർക്കും വീഴ്ച പറ്റിയെന്ന് കൃത്യമായി കണ്ടെത്തിയെങ്കിലും, ഉത്തരവാദികളായ ജീവനക്കാർക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിക്കും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കും.