കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയെ തുടർന്ന് കൊല്ലം പൻമന സ്വദേശിയായ വേണു മരിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണ സംഘം ഇന്ന് കുടുംബത്തിൻ്റെ മൊഴിയെടുക്കും. ചവറ കെ.എം.എം.എൽ. ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ഹിയറിങ് നടക്കുക.(Venu's death, Family statement to be taken today)
നേരത്തെ രണ്ട് തവണ മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിയാത്തതിനാൽ വീട്ടിലെത്തി മൊഴിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, അറിയിക്കുന്ന സ്ഥലത്ത് ഹാജരാകണമെന്ന നിലപാടാണ് ഡി.എം.ഇ. (ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ) ഓഫീസർ സ്വീകരിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന വേണുവിനെ അടിയന്തര ആൻജിയോഗ്രാമിനായി നവംബർ 1-നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. എന്നാൽ, അഞ്ച് ദിവസമായിട്ടും ആൻജിയോഗ്രാം നടത്താതെ അധികൃതർ അവഗണിച്ചെന്നും ചികിത്സയിലെ വീഴ്ചയാണ് മരണകാരണമെന്നുമാണ് കുടുംബത്തിൻ്റെ പ്രധാന പരാതി. വേണു നവംബർ 5-നാണ് മരിച്ചത്.
താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണ് എന്ന് വേണു പറയുന്ന ശബ്ദസന്ദേശം സുഹൃത്തിനയച്ചിരുന്നു. ഈ ശബ്ദസന്ദേശം കേസിൻ്റെ നിർണായക തെളിവായി പുറത്തുവന്നിട്ടുണ്ട്. ശബ്ദസന്ദേശത്തിൽ, "നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ല" എന്നും വേണു വേദനയോടെ പറയുന്നുണ്ട്. ആൻജിയോഗ്രാമിന് എത്തിച്ച രോഗിക്ക് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.