തിരുവനന്തപുരം : ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ കൊണ്ട് സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് മരണപ്പെട്ടത്. വേണുവിൻ്റെ സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു.
അടിയന്തര ചികിത്സ നിർദേശിച്ച് മെഡിക്കൽ കോളജിലേക്ക് അയച്ച വേണുവിന് ആറ് ദിവസമായി യാതൊരു ചികിത്സയും ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്ക് ചികിത്സ നിഷേധിച്ചിതായി വേണു പറയുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു.
നെഞ്ചുവേദനയെ തുടർന്ന് ഇക്കഴിഞ്ഞ 31നാണ് വേണുവിനെ ചവറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചത്. അടിയന്തിര ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതേ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അഞ്ച് ദിവസം മെഡിക്കൽ കോളജിൽ കഴിഞ്ഞിട്ടും യാതോരു ചികിത്സയും ലഭിച്ചില്ല.
ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമായ വേണു മരണത്തിന് കീഴടങ്ങി. മരണ വിവരം പോലും അറിയിച്ചത് വൈകിയാണെന്നും കുടുംബം ആരോപിച്ചു.സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിൻ്റെ വിശദീകരണം.