തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയാണെന്നുറപ്പിച്ച് പോലീസ്. പ്രതി അഫാൻ്റെയും മാതാവിൻ്റെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഇതിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. (Venjarammoodu mass murder case )
ഇവരുടെ കൈവശം ഒരു രൂപ പോലും ഇല്ലായിരുന്ന അവസ്ഥയിലും അഫാൻ 2 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. കൊലയ്ക്ക് തലേ ദിവസവും കാമുകിയിൽ നിന്നും പ്രതി 200 രൂപ കടം വാങ്ങി. 100 രൂപയ്ക്ക് പെട്രോൾ അടിക്കുകയും ഉമ്മയെയും കൊണ്ട് ബന്ധു വീട്ടിൽ കടം ചോദിക്കാൻ പോവുകയും ചെയ്തു. 100 രൂപയ്ക്ക് ഇരുവരും ഒരു കടയിൽ കയറി ദോശ കഴിച്ചു. കടക്കാർ വരുന്നതിന് മുൻപാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോൾ എല്ലാം തകർത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടിക്കരഞ്ഞു കൊണ്ട് അദ്ദേഹം ചോദിച്ചത്. അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നാണ് അഫാൻ ഇതിന് നൽകിയ മറുപടി. കൃത്യം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചത് സിനിമയാണെന്ന പ്രചാരണവും പോലീസ് തള്ളി.