

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നത് ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണത്തെ മാറ്റി എന്നും അദ്ദേഹം ആരോപിച്ചു.(Vellappally Natesan criticizes the government and the Travancore Devaswom Board)
ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും, മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കമാണ്," അദ്ദേഹം വിമർശിച്ചു. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതിയെന്നും അദ്ദേഹം തുറന്നടിച്ചു.
സർക്കാർ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും കാര്യപ്രാപ്തിയില്ലാത്തവരും വക്രബുദ്ധികളുമായ ജീവനക്കാർ ദേവസ്വം ബോർഡുകളിലാണുള്ളത്. സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരും വിരലിൽ എണ്ണാവുന്നവർ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർവീസ് സംഘടനകളാണ് ജീവനക്കാരുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. അഞ്ച് ദേവസ്വം ബോർഡുകളിലുമായി നൂറുകണക്കിന് മുരാരി ബാബുമാർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാന്തിക്കാർ ഉൾപ്പെടെയുള്ള ക്ഷേത്രജീവനക്കാർ രണ്ടാംകിട പൗരന്മാരായി കണക്കാക്കപ്പെടുന്നുവെന്നും, ഹൈക്കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിഷ്ഠ വരെ പൊളിച്ചു കടത്തിയേനെ എന്നും അദ്ദേഹം വിമർശിച്ചു.
ദേവസ്വം ഭരണരീതികൾ ഉടൻ മാറ്റണമെന്നും, സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ നിലവിലുള്ള അഞ്ച് ദേവസ്വം ബോർഡുകളും പിരിച്ചുവിടണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. പ്രൊഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡുകൾ മാത്രം മതിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.