കോട്ടയം : വീണ്ടും വിവാദ പരാമർശങ്ങൾ നടത്തി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായിൽ ക്രിസ്ത്യൻ ആധിപത്യം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Vellapally Natesan's controversial remarks in Kottayam)
എന്നാൽ, മാണി സാർ സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്എന്‍ഡിപി യൂണിയന് നൽകിയിട്ടുണ്ടെന്നും, എന്നാൽ മകൻ സൂത്രക്കാരൻ ആണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. അദ്ദേഹം കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ് എൻ ഡി പി ശാഖസംഗമത്തിൽ സംസാരിക്കുകയായിരുന്നു.
താൻ വർഗീയവാദി അല്ലെന്നും, സമുദായത്തിൻ്റെ കാര്യം പറയുമ്പോൾ അത് വർഗീയത ആകുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ലീഗിനോട് പറയേണ്ട കാര്യങ്ങൾ അവരോട് തന്നെ പറയേണ്ട ബാധ്യത തനിക്കുണ്ടെന്നും, മലപ്പുറം പ്രസംഗം വളച്ചൊടിക്കപ്പെട്ടുവെന്നും, പിണറായിവിജയാണ് പ്രസ്താവന ഇറക്കിയതിന് ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുകയാണെന്നാണ് വെള്ളാപ്പള്ളി നടേശൻ്റെ കുറ്റപ്പെടുത്തൽ.