തിരുവനന്തപുരം: ആര്യ രാജേന്ദ്രനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "വിളയാതെ ഞെളിയരുത്" എന്നാണ് പറയാനുള്ളതെന്നും അധികാരത്തിലിരുന്ന് കാണിക്കുന്ന ഇത്തരം പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് രാഷ്ട്രീയമായി വലിയ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. പഴയ കാലമല്ലെന്നും ജനങ്ങളോട് നന്നായി പെരുമാറാൻ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Vellapally Natesan harshly criticizes Arya Rajendran)
എൻ.ഡി.എ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റുകളിൽ സവർണ വിഭാഗങ്ങൾ വോട്ട് ചെയ്തില്ല. എൻ.ഡി.എയിൽ പത്ത് വർഷമായി നിന്നിട്ട് നടന്നു കാല് തളർന്നതല്ലാതെ ബി.ഡി.ജെ.എസിന് ഒന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് മുന്നണി മാറ്റത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്. ഇടത് പക്ഷത്തേക്ക് പോകണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബി.ഡി.ജെ.എസ് സ്വതന്ത്രമായാണ് തീരുമാനമെടുക്കേണ്ടത്, എസ്.എൻ.ഡി.പി അതിൽ ഇടപെടില്ല.
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ചെറിയ ക്ഷീണം സംഭവിച്ചുവെങ്കിലും അവർ മുങ്ങിപ്പോയിട്ടില്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. യാഥാർഥ്യബോധത്തോടെ കാര്യങ്ങളെ കാണണമെന്നും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പാരഡി ഗാന വിവാദത്തിൽ 'പാട്ടിന്റെ പുറകെ പോയിട്ട് കാര്യമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.