
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും, പിന്തുണച്ചും മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം പരാമർശത്തിലും മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പിന്തുണച്ചു. രാഷ്ട്രീയ പാർട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞതെന്നും ആ പാർട്ടിക്ക് വേണ്ടി ചിലർ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയർത്തി പിടിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചില വിവാദങ്ങളുണ്ടായി. എന്നാൽ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്.ആത്മാഭിമാനത്തോടെ തലയുയർത്തി പിടിച്ച് നിൽക്കാൻ എസ്എൻഡിപി യോഗം അംഗങ്ങൾക്ക് ആശയും ആവേശവും നൽകി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാള്ളിക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ നല്ല ശേഷിയുണ്ട്. സരസ്വതി വിലാസം അദ്ദേഹത്തിന്റെ നാക്കിനുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നു.കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ് വെള്ളാപ്പള്ളി നടേശന് സാധിച്ചത്. കുമാരനാശാൻ പോലും 16 വർഷം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത് എന്നത് ഓർക്കണം. വെള്ളാപ്പള്ളിക്ക് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.