കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നാണ് അവർ പറഞ്ഞത്. (Veena George on Kottayam Medical College incident)
നടന്നത് ദൗർഭാഗ്യകരമായ സംഭവം ആണെന്നും, രക്ഷ പ്രവർത്തനത്തിൽ വീഴ്ച്ച വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി സാധ്യമായതെല്ലാം ചെയ്തുവെന്നാണ് വീണ ജോർജിൻ്റെ പ്രതികരണം.
ജെ സി ബി അപകടസ്ഥലത്തേക്ക് എത്തിക്കാൻ പ്രയാസമുണ്ടായിരുന്നുവെന്നും, ആദ്യം രണ്ടു പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം ലഭിച്ചതെന്നും പറഞ്ഞ മന്ത്രി, പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനാൽ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചുവെന്നും അറിയിച്ചു.
കാലപ്പഴക്കമുള്ള കെട്ടിടം ഉപയോഗിക്കാൻ കഴിയില്ലെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തിലാണ് ഈ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കുമെന്ന് വീണ ജോർജ് പറഞ്ഞു.
പുറത്തെടുത്ത് അൽപ്പ സമയത്തിനകം മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്. ഇവരെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടര മണിക്കൂറാണ് ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഇവർ രോഗിയുടെ കൂട്ടിരിപ്പുകാരിയാണ്. ശുചിമുറി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ കുളിക്കാൻ എത്തിയതാണ് ഇവർ. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. രണ്ടു പേർക്ക് പരിക്കേറ്റെന്നാണ് ആദ്യം പുറത്തുവന്ന വിവരം. രാവിലെ 11 മണിയോടെയാണ് സംഭവം.