
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞു.(VD Satheesan to speaker )
റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീടത് സർക്കാരിൻറേതാണെന്നും,അതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും സതീശൻ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ പ്രതികരണം നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുന്ന അവസരത്തിലായിരുന്നു.
അതേസമയം. സംസാരത്തിനിടയിൽ സ്പീക്കർ ഇടപെട്ടത് പ്രതിപക്ഷ നേതാവിനെ കുപിതനാക്കി. സംസാരിച്ചു കൊണ്ടിരുന്നത് പൂർത്തിയാക്കാതെ സീറ്റിലിരിക്കുകയായിരുന്നു അദ്ദേഹം.
താനൊന്ന് പൂർത്തിയാക്കിക്കോട്ടെ എന്ന് പറഞ്ഞ സതീശൻ, സ്പീക്കർ ഇന്നലെ ഒരുപാട് പ്രാവശ്യം യെസ് പറഞ്ഞുവെന്നും, ഇത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു. അദ്ദേഹം നിരന്തരമായി യെസ് പറയുകയാണെന്നും, അത് ശരിയായ രീതിയല്ലെന്നും പറഞ്ഞ സതീശൻ, തൻ്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗം എടുത്ത് നോക്കിയാൽ അതിൽ പകുതി ഭാഗവും സ്പീക്കറുടെ യെസ് ആണെന്നും വിമർശിച്ചു.
തുടർന്ന് സ്പീക്കർ എ എൻ ഷംസീർ തുടരാൻ ആവശ്യപ്പെട്ടപ്പോഴാണ് വി ഡി സതീശൻ സംസാരം തുടർന്നത്. വിവരാവകാശ കമ്മീഷൻ 97 മുതൽ 107 വരെയുള്ള പേജ് പുറത്തു വിടരുതെന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ സതീശൻ, വേണ്ടപ്പെട്ടവരെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ അത് പുറത്തുവിടാത്തതെന്നും കുറ്റപ്പെടുത്തി.