തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് അറിഞ്ഞുകൊണ്ടല്ല ആരും ഫോട്ടോ എടുക്കുന്നതെന്നും, പോറ്റിയുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും ബെംഗളൂരുവിൽ ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിന് തെളിവാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. സിപിഐഎം അബദ്ധത്തിൽ ചാടിയിരിക്കുകയാണ്. പുകമറ സൃഷ്ടിച്ച് സോഷ്യൽ മീഡിയ വഴി കള്ളപ്രചാരണം നടത്തിയാൽ ഇതിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. വിഷയത്തിൽ നിയമസഭയിൽ ചർച്ച ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുമതി നൽകിയില്ല.
സിപിഐഎം ഭൂരിപക്ഷ-ന്യൂനപക്ഷ പ്രീണനം നടത്തുകയാണ്. തീവ്ര വലതുപക്ഷ നിലപാടുകളുമായി സംഘപരിവാർ പാതയിലൂടെയാണ് സർക്കാർ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം , ഈ സർക്കാരിന്റെ തുടർച്ച നല്ലതല്ലെന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവന പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് അടിവരയിടുന്നതാണെന്ന് സതീശൻ പറഞ്ഞു. നല്ല കമ്മ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷ സഹയാത്രികർക്കും പോലും ഈ സർക്കാരിനോട് താല്പര്യമില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



