കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ജീവൻ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടത്തി തിരികെ പിടിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിനിമാ കഥയെ വെല്ലുന്ന ഈ രക്ഷാപ്രവർത്തനം ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(VD Satheesan congratulates doctors for performing emergency surgery on accident victim )
പള്ളിയിലേക്ക് പോകുകയായിരുന്ന എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർ ദമ്പതികളായ തോമസ് പീറ്റർ, ദിദിയ തോമസ് എന്നിവരും, ആ സമയം സ്ഥലത്തുണ്ടായിരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. മനൂപും ചേർന്നാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
അപകടത്തിൽപ്പെട്ട യുവാക്കളിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് കണ്ടതോടെ ഒട്ടും വൈകാതെ ഡോക്ടർമാർ ഇടപെടുകയായിരുന്നു. മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ, റോഡരികിൽ വച്ച് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നാല് മിനിറ്റിനുള്ളിൽ യുവാവിന്റെ ജീവൻ നിലനിർത്താൻ ഇവർക്ക് സാധിച്ചു.
രാവിലെ വാർത്ത വായിച്ചപ്പോൾ അത്ഭുതം തോന്നിയെന്നും ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചെന്നും വി.ഡി. സതീശൻ പറഞ്ഞു. "ഒരു ജീവൻ രക്ഷിക്കുക എന്നത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. നാട്ടുകാരും പോലീസും നൽകിയ സഹായത്തോടെ ആ ഡോക്ടർമാർ നിർവ്വഹിച്ച ദൗത്യം വിവരിക്കാൻ വാക്കുകളില്ല. പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല." - വി.ഡി. സതീശൻ നടുറോഡിൽ തക്കസമയത്ത് വൈദ്യസഹായം ലഭ്യമാക്കിയ ഡോക്ടർമാരുടെ മനസ്സാന്നിധ്യത്തെയും വൈദഗ്ധ്യത്തെയും സോഷ്യൽ മീഡിയയിലടക്കം നിരവധിയാളുകൾ അഭിനന്ദിക്കുകയാണ്.