
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവർ ആ സ്ഥാനത്ത് തുടരാൻ യോഗ്യയല്ലെന്നും, ആരോഗ്യകേരളത്തെ വെൻറിലേറ്ററിൽ ആക്കിയെന്നും സതീശൻ വിമർശിച്ചു.(VD Satheesan against Veena George )
മന്ത്രിയുടെ പി ആർ പ്രൊപ്പഗണ്ട മാത്രമാണ് ഉള്ളതെന്നും, പാവപ്പെട്ടവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുമ്പോള്‍ പുറത്തേക്ക് മരുന്ന് എഴുതിക്കൊടുക്കുന്നത് എവിടുത്തെ ഏര്‍പ്പാടാണ് എന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യമന്ത്രി രാജിവച്ച് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം, മന്ത്രിമാർ ആരും ബിന്ദുവിൻ്റെ വീട്ടിൽ പോവുകയോ കുടുംബത്തെ വിളിച്ച് ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
അവർക്ക് ചുരുങ്ങിയത് 25 ലക്ഷം എങ്കിലും നൽകണമെന്നും, മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും പറഞ്ഞ സതീശൻ, ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു.