കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan against CM)
രാഹുലിനെതിരെ പരാതിയോ എഫ് ഐ ആറോ ഇല്ലെന്നും, എന്നിട്ടും തങ്ങൾ നടപടിയെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കട്ടി. ലൈംഗിക ആരോപണങ്ങളിൽ പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിൽ ഉണ്ടെന്നും, പരാതി നൽകിയ മുതിർന്ന നേതാവിനെ അദ്ദേഹം സൈഡ് ലൈൻ ചെയ്തുവെന്നും വിമർശിച്ച സതീശൻ, പ്രതിയെ സ്വന്തം ഓഫീസിൽ ആക്കിയെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്കായി കൈ ഉയർത്തുന്നത് ബലാത്സംഗക്കേസിലെ പ്രതിയാണെന്നും, തൻ്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു അവതാരം വന്നു പറഞ്ഞ കാര്യങ്ങളിൽ ഒരു മാനനഷ്ട കേസ് പോലും കൊടുത്തില്ല എന്നും, ഒരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ടു വർഷമായി വാട്സാപ്പിൽ കറങ്ങി നടക്കുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.
പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഹവാല റിവേഴ്സ് ഹവാല ആരോപണങ്ങൾ ഉയർന്നിട്ട് എന്തു നടപടി എടുത്തുവെന്നും, ഒരു മറുപടി പറഞ്ഞോ എന്നും ചോദിച്ച സതീശൻ, മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും പറഞ്ഞു.