തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നടപടി ക്രമങ്ങൾ ഒന്നും സുതാര്യമല്ല എന്നും, സ്വർണ്ണം അടിച്ചു മാറ്റിയെന്നും പറഞ്ഞ അദ്ദേഹം, അറ്റകുറ്റപ്പണിക്ക് എത്തിക്കും മുമ്പ് സ്വർണം അടിച്ചുമാറ്റി ചെന്നൈയിൽ ദ്വാരപാലക ശില്‍പങ്ങൾ എത്താൻ സമയമെടുത്തുവെന്നും ചൂണ്ടിക്കാട്ടി. (VD Satheesan about Sabarimala gold case)
സ്വർണ്ണം നഷ്ടമായി എന്നറിഞ്ഞിട്ടും മൂടിവച്ചുവെന്നും സതീശൻ വിമർശിച്ചു. ആരാണ് സ്വർണ്ണം പുറത്തു കൊണ്ടുപോകാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. ഉണ്ണിക്കൃഷ്ണൻ പോറ്റി ആരാണെന്നും അദ്ദേഹം ചോദിച്ചു.
ദേവസ്വം ബോർഡ് പ്രസിഡൻറടക്കം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, കേസ് ദേവസ്വം വിജിലൻസ് മാത്രം അന്വേഷിച്ചാൽ പോരെന്നും കൂട്ടിച്ചേർത്തു. ജി സുധാകരന്‍റേയും, അനന്ത ഗോപന്‍റേയും പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ കുറ്റവാളികൾ ആരാണെന്ന് വ്യക്തമാകുമെന്നും സതീശൻ അറിയിച്ചു.