തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജി എസ് ടി സംബന്ധിച്ച് നടന്നിരിക്കുന്നത് ഞെട്ടിക്കുന്ന തട്ടിപ്പാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഒരു സംഘം മാത്രം 1100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്‌ട്രേഷൻ നടന്നുവെന്നും, കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം ആരോപിച്ചു. (VD Satheesan about GST fraud)
തട്ടിപ്പ് കണ്ടെത്തിയത് പുണെ ഇൻ്റലിജൻസ് ആണെന്നും, സംസ്ഥാനം ചെയ്തത് രജിസ്ട്രേഷൻ റദ്ദാക്കൽ മാത്രമാണ് എന്നും പറഞ്ഞ സതീശൻ, ഖജനാവിന് 200 കോടിയുടെ നഷ്ടം ഉണ്ടായെന്നും കൂട്ടിച്ചേർത്തു. തട്ടിപ്പിന് ഇരയായവരെ വിവരം അറിയിച്ചിട്ടില്ല എന്നും, 200 കോടി തിരിച്ചുപിടിച്ചില്ലെന്നും, ഇതുപോലെ ആയിരത്തോളം തട്ടിപ്പ് നടക്കുന്നെന്ന് അനൗദ്യോഗികമായാണ് വിവരം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും, ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നതെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ്, ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്നും ആരോപിച്ചു. സി ബി ഐ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകളിലെ സ്പോൺസർമാരെ കുറിച്ച് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യമുന്നയിച്ചു.